ഇടുക്കി: അമേരിക്കൻ കാർഷിക – പാലുൽപ്പന്നങ്ങൾ നികുതി രഹിതമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ വ്യാപാര കരാർ കാർഷിക മേഖലയെ തകർക്കുമെന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ ആരോപണം ഉയർന്നുെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ച വ്യാപാര കരാർ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള കടന്ന് കയറ്റമാണ്. അമേരിക്കയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 18 ശതമാനം തീരുവ ഈടാക്കുമ്പോൾ നികുതി രഹിതമായി അമേരിക്കൻ ഉത്പ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും.
കരാർ സംബന്ധിച്ച വിവരങ്ങൾ പാർലമെൻ്റിനെ പോലും അറിയിക്കാതെ ഇന്ത്യൻ ഭരണാധികാരികൾ ഭയപ്പെട്ട് നിൽക്കുകയാണ്. തന്മൂലം ഇന്ത്യയുടെ നയതന്ത്ര കാര്യങ്ങൾ അമേരിക്കൻ പ്രസിഡൻ്റ് പ്രഖ്യാപിക്കുന്ന അവസ്ഥയാണ്. ഇന്ത്യയിലെ കാർഷീക പാലുൽപ്പന്ന വിപണികൾ അമേരിക്കയ്ക്ക് തുറന്ന് കൊടുക്കുന്നതോടെ വൻ തോതിൽ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും യോഗം ചൂണ്ടി കാണിച്ചു.
യോഗത്തിൽ ജയാ മധു അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി കെ സലിം കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്, വി ആർ ശശി, എം കെ പ്രിയൻ, എം വൈ ഔസേഫ്, ജോസ് ഫിലിപ്പ്, സി യു ജോയി, ഇ എസ് ബിജിമോൾ, ജി ഗണേശൻ എന്നിവർ പ്രസംഗിച്ചു.





