ദുബായ്: ആഴ്ചകൾ നീണ്ട സംഘർഷത്തിന് അറുതി വരുത്തിക്കൊണ്ട് അമേരിക്കയെയും ഇറാനെയും 45 ദിവസത്തെ താത്കാലിക വെടിനിർത്തൽ ധാരണയിലെത്തിക്കാൻ മധ്യസ്ഥ രാജ്യങ്ങളുടെ തീവ്ര ശ്രമം. ചർച്ചകൾ വിജയിച്ചാൽ ഇത് യുദ്ധത്തിൻറെ പൂർണ്ണമായ അന്ത്യത്തിലേക്ക് നയിച്ചേക്കുമെന്നാണ് പ്രതീക്ഷ.
മേഖലയിൽ മധ്യസ്ഥ ശ്രമം നടത്തിവരുന്ന പാക്കിസ്ഥാൻ, തുർക്കി, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾ യുഎസ് പ്രതിനിധികളുമായി ഇറാൻ പ്രതിനിധികളുമായും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ട്രംപിൻറെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻറെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും 48 മണിക്കൂറിനുള്ളിൽ ഭാഗികമായെങ്കിലും ഒരു കരാർ രൂപീകരിക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് സൂചന.
രണ്ട് ഘട്ടങ്ങളായി സമാധാന പദ്ധതി:- നിലവിൽ ചർച്ച ചെയ്യപ്പെടുന്ന കരാർ രണ്ട് ഘട്ടങ്ങളിലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 45 ദിവസത്തെ വെടിനിർത്തൽ. ഈ കാലയളവിൽ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ചർച്ചകൾ മധ്യസ്ഥർ വഴി നടത്തും. ഫെബ്രുവരി 28 ന് അമേരിക്ക – ഇസ്രായേൽ സംയുക്ത ആക്രമണത്തോടെ ആരംഭിച്ച യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനുള്ള കരാർ.






