ഇടുക്കി: അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന നളന്ദ ബുക്കുസ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നും ബുക്കുകെട്ടുകൾ മോഷ്ടിച്ച് വാഹനത്തിൽ കടത്തുവാൻ ശ്രമിക്കുന്നതിനിടെ ഒരാളെ അടിമാലി പോലീസ് പിടികൂടി. മോഷണത്തിന് ഒത്താശ നൽകിയ സ്ഥാപനത്തിലെ ജീവനക്കാരനെയും കസ്റ്റഡിയിൽ എടുത്തു അടിമാലി നാഷണൽ ഹൈവേ റോഡിൽ ബസ് സ്റ്റാഡിന് സമീപം പ്രവർത്തിക്കുന്ന നളന്ദ ബുക്ക്സ്റ്റാളിൻ്റെ ഗോഡൗണിൽ നിന്നുമാണ് മോഷണം നടന്നത്. ബൈസൺവാലി സ്വദേശിയായ പ്രദീപ് (32 ) നിലവിൽ ബുക്ക് യൂണിറ്റിലെ ജീവനക്കാരനായ ഇരുമ്പുപാലം സ്വദേശി ജസ്റ്റിൻ (27) എന്നിവരെയാണ് അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തത്.ബുക്കുകൾ മോഷ്ടിച്ച് കടത്തുവാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: രണ്ടുമാസം മുമ്പ് വരെ പ്രദീപ് ഈ ബുക്ക് സ്റ്റാളിലെ ജീവനക്കാരൻ ആയിരുന്നു.നാലുലക്ഷം രൂപയോളം വിലവരുന്ന ബുക്കുകളും പേപ്പറുകളും ഇയാൾ ഇവിടെ നിന്നും മോഷ്ടിച്ച് ഹൈറേഞ്ചിലെ വിവിധ സ്ഥാപനങ്ങളിൽ വില്പന നടത്തിയിരുന്നു. ഇതിൻ്റെ പേരിൽ പ്രദീപിനെ അന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ തൊണ്ടിമുതലുകൾ കണ്ടെത്താത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ശക്തമായ കേസെടുക്കാൻ സാധിച്ചില്ല.
അന്നുമുതൽ ഇയാൾ പോലീസിൻറ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് അടിമാലി എസ് ഐ റഷീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുക്ക് യൂണിറ്റിൽ സമീപത്ത് എത്തിയപ്പോൾ യൂണിറ്റ് പൂട്ടി പ്രദീപ് താക്കോലുമായി തിടുക്കത്തിൽ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിൽ സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്തിരുന്ന ജസ്റ്റിൻ യൂണിറ്റിന്റെ താക്കോല് നൽകി മോഷണത്തിന് കൂട്ടുനിൽക്കുകയായിരുന്നു എന്ന് കണ്ടെത്തി. ബുക്കുകൾ പ്രദീപും ജസ്റ്റിനും ചേർന്ന് ഇവിടെ നിന്നും മോഷ്ടിച്ചു കടത്തുവാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




