പാലക്കാട്: സോളാർ കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ തുടരന്വേഷണം വേണമെന്ന വി.ഡി.സതീശന്റെ നിലപാട് വടികൊടുത്ത് അടിവാങ്ങലാകുമെന്ന് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. നടപടി മലർന്നു കിടന്നു തുപ്പൽ മാത്രമാകും. തുരടന്വേഷണം വേണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബം ആഗ്രഹിക്കുമെന്ന് തോന്നുന്നില്ല.
കാരണം കേസിന് പിന്നിൽ പ്രവർത്തിച്ചർ ആരാണെന്ന് ചാണ്ടി ഉമ്മന് അറിയാം. തുടരന്വേഷണം ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞത്. സോളാർ വിഷയത്തിലെ അടിയന്തര പ്രമേയത്തിന് ശേഷം പ്രമേയം വോട്ടിന് ഇടാനോ, ഇറങ്ങിപോകാനോ യു.ഡി.എഫ് തയ്യാറായില്ല. പ്രതിപക്ഷ നിരയിലെ അഭിപ്രായ വ്യാത്യാസമാണ് അഭിയന്തര പ്രമേയ ചർച്ചയിൽ കണ്ടത്.
പരാതി ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മരണശേഷം ഉമ്മൻചാണ്ടിയെ ശാന്തമായി ഉറങ്ങാൻ പോലും കോൺഗ്രസ് നേതാക്കൾ സമ്മതിക്കുന്നില്ല. കെ.സി.ജോസഫും തിരുവഞ്ചൂറും പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹം കേൾക്കണം. ഉമ്മൻ ചാണ്ടിയോട് ചെയ്യുന്ന ക്രൂരതയാണ് ഈ വിവാദം.
കോൺഗ്രസ് നേതാക്കൾ പരസ്പരം പാരവച്ചതിന്റെ ഭീകരമായ തെളിവാണ് സോളാർ കേസ്. സി.ബി.ഐ റിപ്പോർട്ടിൽ ഒരിടത്തും സി.പി.ഐ(എം) ഗൂഢാലോചന നടത്തിയെന്ന് പറയുന്നില്ല. പല കോൺഗ്രസ് നേതാക്കളും തലയിൽ മുണ്ടിട്ട് നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസുള്ള രാഷ്ട്രീയ പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.