കോട്ടയം: മത വിദ്വേഷം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോർജിൻറെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് ഇന്ന്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോർജ് ഡോക്റ്റർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്.
ഇദ്ദേഹത്തിൻറെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ജാമ്യ വ്യവസ്ഥകൾ ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് ജോർജിൻറെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകരായാൽ കേസുകൾ ഉണ്ടാകും. ഇതും അതു പോലെയാണ്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് തെളിവുണ്ടോയെന്നും മതവിദ്വേഷ പരാമർശ കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യമാണെന്നും അതിനാൽ ജാമ്യം നൽകണമെന്നുമാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇദ്ദേഹം നേരത്തേ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
30 വർഷം എംഎൽഎ ആയിരുന്ന വ്യക്തിയാണ്. മതസൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്. മുൻകൂർ ജാമ്യത്തിനു പോയപ്പോൾത്തന്നെ ഹൈക്കോടതിയിൽ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.





