Timely news thodupuzha

logo

തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ കണ്ണുമാറി ചികിത്സ നടത്തിയ ഡോക്‌ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാ വീഴ്ച സംഭവിച്ചതായി പരാതി. ഇടത് കണ്ണിന് ചെയ്യേണ്ടിയിരുന്ന ചികിത്സ വലത് കണ്ണിന് ചെയ്തതായാണ് വിവരം.

നീർക്കെട്ട് കുറയാൻ നൽകുന്ന കുത്തിവയ്പ്പ് മാറി വലത് കണ്ണിനു നൽകിയെന്നാണ് പരാതി. അസി. പ്രൊഫ. എസ് എസ് സുജീഷിനെതിരെയാണ് പരാതി. സംഭവത്തിൽ കുടുംബം ആരോഗ്യ മന്ത്രിക്കും കൻറോൺമെൻറ് പൊലീസിനും പരാതി നൽകിയിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തിയ ആരോഗ്യ വകുപ്പ് ഡോക്‌ടറുടെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി. പിന്നാലെ ഡോക്‌ടറെ സസ്പെൻഡ് ചെയ്തു. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ നൽകുന്ന ചികിത്സയാണ് മാറിപ്പോയത്. ബീമാപള്ളി സ്വദേശി അസൂറ ബീവിയാണ് പരാതി നൽകിയത്.

ഇടതു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. ഒരു മാസമായി ചികിത്സയിലായിരുന്നു. ഇതിൻറെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയത്. കണ്ണിൽ ഇഞ്ചക്ഷൻ ചെയ്യാനുള്ള മരുന്ന ഡോക്ടറുടെ ആവശ്യപ്രകാരം ആശുപത്രിയിൽ വാങ്ങി നൽകുകയും ചെയ്തു. തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ആശുപത്രിയിൽ ശസ്ത്രക്രിയയുടെ ഭാഗമായി അഡ്മിറ്റായത്.

അഡ്മിറ്റ് ആയതിന് ശേഷം ഇടതുകണ്ണ് ക്ലീൻ ചെയ്തു. പിന്നീട് ഇടതു കണ്ണിന് എടുക്കേണ്ട ഇഞ്ചക്ഷൻ വലതുകണ്ണിന് എടുക്കുകയായിരുന്നു. ചികിത്സാ പിഴവ് കുടുംബത്തിന് ബോധ്യപ്പെട്ടതോടെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒപി ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ ആശുപത്രി അധികൃതർ കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *