ഇടുക്കി: കരിമണ്ണൂരിൽ മദ്യപാനവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെൻ്റാണ്(45) മരിച്ചത്.
ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെ കരിമണ്ണൂർ കമ്പിപ്പാലത്ത് വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രൻ എന്നയാളെ കരിമണ്ണൂർ പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യപാനത്തിന് ശേഷം ബിനുവിൻ്റെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇതിനിടെ വിൻസൻ്റിനും ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റു. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ ഇരുവരെയും മുതലക്കോടത്തുള്ള ആശുപതിയിൽ എത്തിച്ചപ്പോഴേക്കും വിൻസൻ്റ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇതര സംസ്ഥാന തൊഴിലാളിയെ കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട ബിനു ചന്ദ്രനെ കരിമണ്ണൂർ പോലീസ് പിടി കൂടി. ഇയ്യാൾക്കൊപ്പം സുഹൃത്തുക്കളായ ഏതാനും പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് കരിമണ്ണൂർ പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിൻസൻ്റിൻ്റെ മൃതദേഹം തൊടുപുഴയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വ്യാഴാഴ്ച ഉണ്ടാകും.





