ന‍്യൂഡൽഹി: മുഖ‍്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ഒരു വ‍്യവസായിയുമായി ദുബായിൽ വച്ച് ചർച്ച നടത്തിയെന്നത് മാധ‍്യമ സൃഷ്ടിയെന്ന് ശശി തരൂർ. നിങ്ങളുടെ ആഹാരത്തിനു വേണ്ടി നിങ്ങൾ പറയുന്നതാണെന്നും പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്നുമാണ് തരൂർ പ്രതികരിച്ചത്. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിൽ നിന്നും ഡൽഹിയിലെത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ. വാർത്തകൾ പ്രചരിച്ചതിനു പിന്നാലെ തരൂരിനെ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
ശശി തരൂർ എന്ന വ്യക്തി അല്ല കാര്യമെന്നും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് ആണ് പ്രസക്തമെന്നുമായിരുന്നു ടി.പി രാമകൃഷ്ണൻറെ പ്രതികരണം. ക‍്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലിലേക്ക് ശശി തരൂർ പോകില്ലെന്നും ശശി തരൂരിനെ പോലെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന ഒരു വ‍്യക്തി ആ കപ്പലിൽ കേറുമെന്ന് പറഞ്ഞാൽ അത് ഏപ്രിൽ ഒന്നാം തീയതി മാത്രമെന്നെ പറയാൻ പറ്റു എന്നായിരുന്നു തമാശ രൂപേണ കെ. മുരളീധരൻ പ്രതികരിച്ചത്.






