ഇടുക്കി: പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ പിടിച്ചു പറിക്കുന്ന കൊള്ള സംഘത്തിലെ നാല് പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വില്ലേജിൽ വലിയപാറ ഭാഗത്ത് തയ്യിൽ വീട്ടിൽ ശശി മകൻ 38 വയസ്സുള്ള പ്രമോദ് ശശി, കട്ടപ്പന വില്ലേജിൽ വലിയതോവാള ഭാഗത്ത് തകിടിയേൽ വീട്ടിൽ മനു എന്ന് വിളിക്കുന്ന 36 വയസ്സുള്ള സുധീഷ്, മുണ്ടക്കയം വില്ലേജിൽ മുണ്ടക്കയം ഭാഗത്തു കൂട്ടിക്കൽ ഭാഗത്തു ശേഖർ രാജ് മകൻ 32 വയസ്സുള്ള അച്ചു എന്ന് വിളിക്കുന്ന ഹരി. പി. എസ്,പാമ്പാടുമ്പാറ വില്ലേജിൽ വലിയതോവാള കരയിൽ ഈട്ടിക്കുന്നേൽ വീട്ടിൽ സുധാകരൻ മകൻ 35 വയസ്സുള്ള സുധീഷ് എന്നിവരാണ് അറസ്റ്റിലായത്.
അന്യസംസ്ഥാന തൊഴിലാളികളെ കൊള്ളയടിക്കുന്ന അക്രമി സംഘത്തെപ്പറ്റി വിവരം ലഭിച്ച അടിസ്ഥാനത്തിൽ കട്ടപ്പന ഡി.വൈ.എസ്.പി റെജി.എം. കുന്നിപ്പറമ്പന്റെ നിർദ്ദേശാനുസരണം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാർ.കെ, കട്ടപ്പന പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി ജോർജ്ജ്,കട്ടപ്പന പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസഫ്. വി. എം, സബ് ഇൻസ്പെക്ടർ മഹേഷ്.പി.വി, സി.പി.ഒ മാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ, എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സ്വകാര്യ ആവശ്യത്തിനായി കട്ടപ്പനയിലെത്തുന്ന അന്യ സംസ്ഥാന തൊളിലാളി ഒറ്റപ്പെട്ടു പോകുകയാണെങ്കിൽ സഹായത്തിന് എന്ന വ്യാജേന പ്രതികൾ പിന്നാലെ കൂടുകയും, തുടർന്ന് അവരെ മർദ്ദിച്ച ശേഷം കയ്യിലുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ആണ് ചെയ്യുന്നത്. ഭാഷയും സ്ഥലപരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ പോലീസിൽ പരാതിപ്പെടാറില്ല. ഇത്തരം സംഭവങ്ങളെപ്പറ്റി കട്ടപ്പന ഡി.വൈ.എസ്.പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വയമേവ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ ആക്രമണത്തിൽ പണം നഷ്ടപ്പെട്ട ജാർഖണ്ട് രാജ് ദാഹ സ്വദേശി ബനഡിക്ട് സോറൻ, ജാർഖണ്ട് ബധൻദാ സ്വദേശി ബിസനു മുർമു എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.





