കാസർഗോഡ്: മോഷണ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം രംഗത്ത്. കാസർഗോഡ് ആലമ്പാടി നാൽത്തടുക്കയിലെ ജസീലയെ ഭർതൃവീട്ടുകാർ നിരന്തരം പ്രയാസപ്പെടുത്തിയിരുന്നു. മോഷണ പരാതിക്ക് പിന്നിലും ഭർതൃവീട്ടുകാർ പങ്കുണ്ടെന്നാണ് സംശയമെന്നും യുവതിയുടെ വീട്ടുകാർ പറഞ്ഞു.
2018 ലായിരുന്നു ജസീലയുടെ വിവാഹം. കാസർഗോഡ് ബോക്കാനം അമ്മങ്കോട് സ്വദേശി അമീറാണ് ഭർത്താവ്. 5 പവൻ സ്വർണം സ്ത്രീധനമായി നൽകി. ആ സ്വർണം ഭർതൃവീട്ടുകാർ എടുത്തു. പിന്നീട് പലതവണ പണം ആവശ്യപ്പെട്ട് മകളെ പ്രയാസപ്പെടുത്തിയിരുന്നതായി ജസീലയുടെ മാതാവ് പറഞ്ഞു. 4 വർഷമായി ജസീല മാതാവിനൊപ്പം ആലംപാടി നാൽത്തടുക്കയിലാണ് താമസം. സുഹൃത്തായ ബോവിക്കാനം സ്വദേശി അഫ്രീദിൻ്റെ വീട്ടിൽ നിന്നും ഒൻപതര പവൻ സ്വർണം മോഷണം പോയെന്ന പരാതിയെ തുടർന്ന് അത് അന്വേഷിക്കാൻ യുവതിയുടെ വീട്ടിലെത്തിയത് സുഹൃത്ത് അഫ്രീദിൻ്റെയും ഭർത്താവിൻറെയും വീട്ടുകാർ ഒരുമിച്ചാണ്.
അഫ്രീദിൻ്റെ വീട്ടിലെ മോഷണ പരാതിക്ക് പിന്നിൽ ഭർതൃവീട്ടുകാരോണെയെന്നാണ് സംശയമെന്ന് ജസീലയുടെ മാതാവ് പറഞ്ഞു. ജസീല പഠിക്കുന്ന സമയത്താണ് അഫ്രീദുമായി സൗഹൃദത്തിലായത്. ഒരുമിച്ച് ഫാൻസി കട തുടങ്ങാനെന്ന പേരിൽ ജസീലയുടെ 2 പവൻ സ്വർണം അഫ്രീദ് കൈവശപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് സ്വർണം മോഷണം പോയെന്ന പരാതിയുമായി ഇവർ പൊലീസിനെ സമീപിച്ചത്. ഇതിൽ ഗൂഢോലോചന ഉണ്ടെന്നാണ് കുടുംബത്തിൻ്റെ സംശയം.






