കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെയുള്ള വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാ നേതാവ് എം ഗീതാനന്ദനടക്കം 4 പേരുടെ ശിക്ഷ ഹൈക്കോടതി താത്ക്കാലികമായി മരവിപ്പിച്ചു. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെ 4 പ്രതികൾക്ക് 5 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്.
മുത്തങ്ങ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി






