തൊടുപുഴ: നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡ് ചിക്കൻ, മീറ്റ്, ഫിഷ്, ബേക്കറി, പലചരക്ക് കടകൾ, പച്ചക്കറി കടകൾ എന്നി സ്ഥാപനങ്ങളിൽ ശുചിത്വം മാലിന്യ സംസ്കരണം, ലൈസൻസ്, ഹെൽത്ത് കാർഡ്, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിതരണം / വിൽപ്പന കണ്ടെത്തൽ എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. ന്യൂനതകൾ കണ്ടെത്തിയതും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ വിൽപ്പന നടത്തിയതുമായ അഞ്ച് സ്ഥാപനങ്ങൾക്ക് തൽസമയം കാരണം കാണിക്കൽ നോട്ടീസ് നൽകുകയും 15 കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ പിടിച്ചെടുക്കുകയും ചെയ്തു.

നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സജു കുമാറിന്റെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രജീഷ് കുമാർ, സൗമ്യ നാഥ് ദീപ പി വി, ഡിൻസി മോൾ, ആതിര മധു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ നഗരസഭ ഹെൽത്ത് സ്‌ക്വാഡിന്റെ സമാന പരിശോധനകൾ ഉണ്ടാകുമെന്നും വ്യാപാര സ്ഥാപനങ്ങളിലെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനത്തിൽ വീഴ്ച വരുത്തുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്സൻ സാബിറ ജലീൽ, ക്‌ളീൻ സിറ്റി മാനേജർ ജിൻസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ മേഴ്‌സി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.






