ഇടുക്കി: യുഡിഎഫ് ഭരണത്തിൽ കേരളത്തിലും അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു.പരിശോധനയുടെ പേരിൽ റിപ്പോർട്ടർ ചാനലിൽ ഇടിച്ചുകയറി എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് കേരളത്തിൽ കേട്ടുകേഴ് വിയില്ലാത്ത കാര്യമാണ്.അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കാനും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുമാണ് ശ്രമം. ഗുണ്ടായിസവും ഭീകരതയും പൊലീസ് നടത്തിയാലും അത് എതിർക്കപ്പെടേണ്ടതാണ്. ഇത്തരം നടപടികളെ കേരള സമൂഹം അംഗീകരിക്കില്ല. സർക്കാരിന്റെ സ്തുതിപാടകാരല്ലാത്ത മാധ്യമപ്രവർത്തനം വെച്ചുപൊറുപ്പിക്കില്ലെന്ന് വി ഡി സതീശൻ സർക്കാർ ഇതിലൂടെ പ്രഖ്യാപിക്കുകയാണ്. വാർത്താ സമ്മേളനങ്ങളിൽ തുടർച്ചയായി മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസഹിഷ്ണതയുടെയും മാധ്യമ വിരുദ്ധതയുടെയും തുടർച്ചയാണ് ഈ നടപടിയും. വിയോജിപ്പും വിമർശനങ്ങളും പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും സലിംകുമാർ പ്രസ്താവനയിൽ പറഞ്ഞു.
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: സലിംകുമാർ






