തിരുവനന്തപുരം: തിരുവന്തപുരം കോര്‍പ്പറേഷനിലെ മേയർ ആര്യ രാജേന്ദ്രൻ്റെ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പൻ്റെ സമയം തേടി. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടന്‍ സമയം അനുവദിക്കാമെന്നും ആനാവൂർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെട്ട് മേയർ ആനാവൂരിന് കത്തയച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ആനാവൂർ നാഗപ്പനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.
ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മേയറുടെ മൊഴിയെടുത്തിരുന്നു. താന്‍ ഇത്തരത്തില്‍ ഒരുകത്ത് എഴുതിയില്ലെന്നും തങ്ങളുടെ ഓഫിസ് തയാറാക്കിയ ലെറ്റർ പാഡ് അല്ലെന്നും കത്ത് കൃത്രിമമാണെന്നുമാണ് മേയര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.
മേയറുടെ വസതിയിലെത്തിയാണു ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. അന്വേഷണസംഘം ഇന്ന് നഗരസഭയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മേയര്‍ നല്‍കിയ ആതേ മൊഴി തന്നെയാണ് ജീവനക്കാരും നല്‍കിയത്.