പൂപ്പാറ: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ മർദ്ദിച്ച രണ്ട് പേരെയാണ് ശാന്തൻപാറ പോലീസ് പിടികൂടിയത്.
സൂര്യനെല്ലി കറുപ്പൻ കോളനിയിൽ രാജായ്ക്ക് (29)മർദ്ദനമേറ്റ കേസിലാണ് സൂര്യനെല്ലി കറുപ്പൻ കോളനിയിൽ ബഥേൽ വീട്ടിൽ രോഹിത് (25), സുബ്രഹ്മണ്യം കോളനിയിൽ നവീൻ കുമാർ (26)എന്നിവർ അറസ്റ്റിൽ ആയത്.രോഹിത് വിനോദ സഞ്ചാരികൾക്ക് കാടിനുള്ളിൽ ടെൻഡുകളിൽ താമസിക്കുന്നതിനുള്ള സേവനം നൽകുന്ന സോഹൂ സ്റ്റെയ്‌സിൻ്റെ ഉടമയാണ്. രോഹിതിന്റെ ജീപ്പ് രാജയുടെ ജീപ്പിൽ ഉരസിയതിനെ ചൊല്ലി രണ്ടുപേരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് രോഹിതും സുഹൃത്തായ നവീനും ചേർന്ന് കമ്പ് കൊണ്ടും വീൽ സ്പാനർ കൊണ്ടും രാജായെ മർദ്ദിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ കൈയ്ക്കും കാലിനും പൊട്ടൽ സംഭവിച്ച രാജാ തേനി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സ തേടി.ശാന്തൻപാറ ഇൻസ്പെക്ടർ ശരത് ലാൽ, ഗ്രേഡ് എസ് ഐ രാജ് നാരായണൻ,സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്,ജയകൃഷ്ണൻ, പ്രതീഷ്,അനീഷ്,ജിനോ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് ശനിയാഴ്ച വെളുപ്പിന് സൂര്യനെല്ലി ഭാഗത്തുനിന്നും പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






