ഇടുക്കി: പൊതുജന ആരോഗ്യ രംഗത്ത് നല്ല മാറ്റങ്ങളാണ് ഉണ്ടായതെന്നും ഭാവിയെ കുറിച്ചുള്ള കരുതലാണ് ഇടുക്കി മെഡിക്കൽ കോളേജെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മരിയാപുരം പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ഒ.പി. കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയുർദൈർഘ്യത്തിലും ശിശുമരണനിരക്കിലും എടുത്തുപറയത്തക്ക മാറ്റമാണുണ്ടായത്. ഇടുക്കിയിലും ഒട്ടനവധി മാറ്റങ്ങളുണ്ടായി. സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേജുമായി ഇടുക്കിയെ താരതമ്യം ചെയ്യരുത്. ചെറിയ കാലഘട്ടത്തിൽ അവയ്‌ക്കൊപ്പം എത്താനാവില്ല. എന്നിരുന്നാലും അക്കാദമിക് കാര്യങ്ങളിൽ നമ്മുടെ മെഡിക്കൽ കോളേജിന് മികച്ച പുരോഗതി കൈവരിക്കാനായി. ചികിത്സാകാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ഭാവിയിൽ മറ്റുള്ളവയ്‌ക്കൊപ്പം ഇടുക്കിയും എത്തുമെന്നും മന്ത്രി പറഞ്ഞു.

മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ അക്സാ ജി.എം. റിപ്പോർട്ട് അവതരിപ്പിച്ചു. 2018 – 2019 സാമ്പത്തിക വർഷത്തിലെ എൻ.എച്ച്.എം. ഫണ്ടായ 55 ലക്ഷവും 2023-24 ലെ 20 ലക്ഷം രൂപയുമുൾപ്പെടെ ആകെ 75 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനിൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ ജി സത്യൻ, മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി റോബി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, ഷാജു പോൾ, അനുമോൾ കൃഷ്ണൻ, ബെന്നിമോൾ രാജു, ആലീസ് വർഗീസ്, വിനോദ് വർഗീസ്, ബീന ജോമോൻ, പ്രീജിനി ടോമി, സിന്ധു കെ എസ്, ജിജോ ജോർജ്, നിർമ്മല ലാലച്ചൻ, ഫെനിൽ ജോസ്,അഗസ്റ്റിൻ ദേവസ്യ, തുടങ്ങി രാഷ്ട്രീയ സാമൂഹ്യ കക്ഷി നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.






