Timely news thodupuzha

മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡി.ജി.പിയ്ക്കും മുൻ മന്ത്രിയുമായ ഭാര്യയ്ക്കുമെതിരേ കേസ്

ചണ്ഡിഗഡ്: മകനെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ മുൻ ഡിജിപി മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുൻ മന്ത്രിയുമായ റാസിയ സുൽത്താനയ്ക്കുമെതിരേ കേസ്. കൊലപാതകം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. 35 വയസുള്ള അഖിൽ അക്തർ ആണ് ഒക്റ്റോബർ 16ന് ഹരിയാന‍യിലെ പഞ്ച്കുളയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് പഞ്ചാബിലെ മലേർകോട്ട്‌ലയിൽ നിന്നുള്ള ഷംസുദ്ദീനാണ് പരാതി നൽകിയിരുന്നത്. അഖിൽ അക്തറിനെ പഞ്ച്കുളയിലെ സെക്റ്റർ-4,ലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടക്കത്തിൽ സ്വാഭാവിക മരണമെന്നാണ് കരിതിയിരുന്നത്. അഖിൽ അമിതമായി മയക്കു മരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു. ഇതേ തുടർന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. എന്നാൽ മരിച്ച അഖിൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന്കാണിച്ച് സമൂഹമാധ്യങ്ങളിൽ പങ്കു വച്ചിരുന്ന ചില പോസ്റ്റുകളാണ് കേസിന്‍റെ വഴി തിരിച്ചത്.

തന്‍റെ ഭാര്യയും അച്ഛനും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്നും താനിപ്പോൾ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തന്നെ കള്ളക്കേസിൽ കുടുക്കുമോ എന്ന് ഭയക്കുന്നുവെന്നും അഖിൽ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. എന്‍റെ ഭാര്യ എന്നെയല്ല എന്‍റെ അച്ഛനെയാണ് വിവാഹം കഴിച്ചതെന്നാണ് വിഡിയോയിൽ അഖിൽ ആരോപിക്കുന്നത്. തനിക്കെതിരേ ഗൂഢാലോചന നടത്തുന്നവരിൽ അമ്മയും സഹോദരിയുമുണ്ടെന്നും ആരോപിച്ചിരുന്നു. വ്യാജക്കേസിൽ കുടുക്കി തന്നെ ജയിലിൽ അടക്കാനോ അല്ലെങ്കിൽ കൊല്ലാണോ അവരുടെ നീക്കമെന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ഒക്റ്റോബർ 17ന് സംഭവത്തിൽ ദുരൂഹത ആരോപിച്ച് ‌ഷംസുദ്ദീൻ മലെർകോട്ട്ല പരാതി നൽകിയതോടെ പൊലീസ് എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *