ഇടുക്കി: കെട്ടിടം ക്രമവൽക്കരിച്ച് നൽകി നികുതി അടയ്ക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവർസിയറും ഉടുമ്പൻഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ വിഷ്ണു.എച്ച് നെ വിജിലൻസ് പിടികൂടി.
ഇടുക്കി ജില്ലയിലെ ഉടുമ്പൻഞ്ചോല സ്വദേശിയായ പരാതിക്കാരൻ ചതുരംഗപ്പാറ വില്ലേജിൽ വാങ്ങിയ വസ്തുവിൽ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാൻ തയ്യാറാക്കി ഉടുമ്പൻഞ്ചോല ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ റോഡിൽ നിന്നുള്ള അകലത്തിൽ അവ്യക്തതയുള്ളതിനാൽ അപാകതകൾ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിയ്ക്കാൻ പഞ്ചായത്തിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കെട്ടിടത്തിൻ്റെ പ്ലാൻ തയ്യാറാക്കിയ എൻജിനിയർ പ്ലാനിലെ അപാകതകൾ പരിഹരിച്ച ശേഷം പഞ്ചായത്തിലെ ഓവർസിയറായ വിഷ്ണുവിനെ നേരിൽ കണ്ടിരുന്നു. ആ സമയം കെട്ടിടത്തിൻ്റെ കൂടുതലായി നിർമ്മിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച ശേഷം റെഗുലറൈസ് ചെയ്യാൻ അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും അപ്പോൾ കെട്ടിട നികുതി സ്വീകരിക്കുന്നതിനുള്ള നടപടികൾ ചെയ്ത് നൽകാമെന്നും ഇതിനായി 50,000 രൂപ കൈക്കൂലി നൽകണമെന്നും ഓവർസിയർ വിഷ്ണു ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിർമ്മാണം പൂർത്തിയായതിന് ശേഷം പരാതിക്കാരൻ ഓവർസിയറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കെട്ടിടം പരിശോധിച്ച് പഞ്ചായത്തിലെ കാര്യങ്ങൾ ശരിയാക്കി നൽകുന്നതിന് 50,000 രൂപ നേരിട്ട് കൈമാറണമെന്ന് വിഷ്ണു പരാതിക്കാരനോട് ആവശ്യപ്പെട്ടു.
എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താൽപര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം ഇടുക്കി വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വരവേ വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു പാമ്പാടുംപാറ പഞ്ചായത്തിലെ ഓവർസിയറും ഉടുമ്പൻഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള വിഷ്ണു.എച്ച് നെ കെട്ടിട പരിശോധനയ്ക്ക് എത്തി പരാതിക്കാരനിൽ നിന്നും 50,000 കൈക്കൂലി വാങ്ങവെ വിജിലൻസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ഈ വർഷം നാളിതുവരെ 55 ട്രാപ്പ് കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 74 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതിൽ 19 കേസുകളുള്ള റവന്യു വകുപ്പും, 12 കേസുകൾ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും, 6 കേസുകൾ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ.എസ്.ഇ.ബിയിലും മൂന്ന് വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 12 ട്രാപ്പ് കേസുകളുമാണ് 2025ൽ വിജിലൻസ് ഇതുവരെ പിടിച്ചിട്ടുള്ളത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഈ നമ്പരുകളിൽ വിളിച്ച് വിവരം അറിയിക്കുക. വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പർ – 1064, 8592900900, വാട്സ് ആപ്പ് നമ്പർ – 9447789100.






