Timely news thodupuzha

ബി.ജെ.പി സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രയുടെ അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: ബിജെപി സമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി നഗരസഭാ കൗൺസിലർ ആർ ശ്രീലേഖ. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് സീറ്റിൽ തന്നെ ഇരുന്നത് എന്നുമാണ് ശ്രീലേഖ പറഞ്ഞത്. താൻ 33 വർഷം പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. രാഷ്ട്രീയം തനിക്ക് പുതിയതാണെന്നും ഫെയ്സ്ബുക്കിലൂടെ ശ്രീലേഖ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

ആരും തെറ്റിദ്ധരിക്കേണ്ടെന്നും താൻ എപ്പോഴും ബിജെപിക്കൊപ്പം തന്നെയാണെന്നും കൂട്ടിച്ചേർത്തു. ‘പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്നപ്പോൾ വേദിയിൽ തനിക്കിരിപ്പിടം ലഭിച്ചത് ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്മാരിൽ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. 33 വർഷം ചെയ്തതും പരിചയിച്ചതും പൊലീസ് ഉദ്യോഗസ്ഥയായാണ്. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്ത തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ തനിക്ക് ലഭിച്ച സ്ഥാനത്ത് തന്നെ ഇരിക്കുക എന്നതാണ് താൻ ചെയ്യേണ്ടതെന്നാണ് ധരിച്ചിരുന്നത്. അടുത്തേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചത് കൊണ്ടായിരിക്കാം ഞാനെൻറെ സ്ഥാനത്ത് മാത്രം ഇരുന്നത്.

വിവിഐപി എൻട്രൻസ് വഴി വന്ന അദ്ദേഹം അതുവഴി തിരികെ പോകുമ്പോൾ താൻ ആ വഴി പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയാണ് താൻ അവിടെ തന്നെ നിന്നത്. ആരും വെറുതെ തെറ്റിദ്ധരിക്കേണ്ട. താൻ എപ്പോഴും ബിജെപിക്കൊപ്പം’, ശ്രീലേഖ പറഞ്ഞു. മറ്റ് നേതാക്കൾ മോദിയുടേക്ക് അടുത്തേക്ക് ചെന്നപ്പോൾ ശ്രീലേഖ മാറി നിന്നത് വലിയ വാർത്തയായിരുന്നു. ബിജെപിയുമായി ശ്രീലേഖ പിണക്കത്തിലാണെന്നും അതിനാലാണ് മോദിയുടെ അടുത്തേക്ക് വരാതിരുന്നതെന്നും വാർത്തകൾ വന്നു. പിന്നാലെയാണ് വിശദീകരണവുമായി ശ്രീലേഖ എത്തിയത്. മേയർ സ്ഥാനം ലഭിക്കാത്തതിൽ ശ്രീലേഖ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ പറ്റിച്ചെന്നും തുറന്നടിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *