Timely news thodupuzha

ഡിഎ സന്ദേശ വിവാദത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഡിഎ സന്ദേശവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ലഭിച്ചതെന്ന് ചോദിച്ച കോടതി ആളുകളുടെ സ്വകാര്യതയ്ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും ആരാഞ്ഞു. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ലെന്നും ഇനിയും ഇത്തരം സന്ദേശങ്ങൾ അയക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സർക്കാർ ജീവനക്കാർ സ്പാർക്ക് പോർട്ടലിൽ നൽകിയ വിവരങ്ങളിൽ നിന്ന് നിയമവിരുദ്ധമായി ഫോൺ നമ്പർ ശേഖരിച്ച് സർക്കാരിൻറെ നേട്ടങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മലപ്പുറം കെടിഎം കോളെജ് അസോ. പ്രൊഫസറുമായ ഡോ. പി. റഷീദ് അഹമ്മദ്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ കെ.എം. എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞദിവസമാണ് കേരളത്തിലെ സർക്കാർ, അർധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശം ലഭിച്ചത്. ഡി.എ വർധന, ശമ്പള പരിഷ്കരണം, വീട് വായ്പ തുടങ്ങി വിവിധ സർക്കാർ നടപടികൾ ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശം. സർക്കാരിൻറെ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്കും സംരംഭകർക്കും ആനുകൂല്യങ്ങൾ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചിരുന്നു. വ്യക്തികളുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും അവരുടെ അനുമതി കൂടാതെ ശേഖരിച്ചായിരുന്നു പ്രചാരണം നടത്തിയതെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *