തൊടുപുഴ: പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടി ഇടുക്കി ജില്ലയുടെ ഏക അഭിമാന താരമായി മാറിയിരിക്കുകയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിനി എം.എ. മെഹറിൻ ഫാത്തിമ. മങ്ങാട്ടുകവല വെറ്റിനറി കേന്ദ്രത്തിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാഞ്ഞുമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരി സജീനയുടെയും രണ്ടു മക്കളിൽ മൂത്ത മകളാണ് മെഹറിൻ ഫാത്തിമ. സെന്റ് ജോസഫ് ഹൈസ്കൂളിലെ തന്നെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെസ്രിൻ ഫാത്തിമയാണ് സഹോദരി. പരീക്ഷകളിൽ യാതൊരുവിധ ഗ്രേസ് മാർക്കുകളുടെയും ട്യൂഷൻ്റെയും സഹായമില്ലാതെയാണ് മെഹറിൻ ഈ തിളക്കമാർന്ന വിജയം സ്വന്തമാക്കിയതെന്ന് മാതാപിതാക്കൾ പറയുന്നു.ചേച്ചിയുടെ വിജയത്തെപ്പറ്റി നെസ്രിൻ പറയുന്നതിങ്ങനെ.ദിവസവും രാവിലെ 5 ന് ഉണർന്ന് ചിട്ടയായ പഠനമാണ് തന്നെ ഈ ലക്ഷ്യത്തിൽ എത്തിച്ചതെന്നുംതന്റെ ഈ വലിയ വിജയത്തിന് പിന്നിൽ സ്കൂൾ പ്രിൻസിപ്പൽ ബിസോയിസാറും ഹെഡ്മാസ്റ്റർ സജിസാറും ഹൈസ്കൂൾ പ്ലസ്ടൂഅദ്ധ്യാപകരും ഒപ്പം ചങ്കുകളായ കൂട്ടുകാരുമാരും നൽകിയ പിന്തുണ വളരെ വലുതാണെന്നും ഈ മിടുക്കി നന്ദിയോടെ പറയുന്നു. കരിമണ്ണൂർ നിർമ്മല പബ്ലിക് സ്‌കൂളിൽ പഠനമാരംഭിച്ച മെഹറിൻ ഹെഡ്മാസ്റ്റർമാരായ സിസ്റ്റർ ജോയ്‌സിയും ബിനോജ് സാറും തനിക്കുള്ള പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള കഴിവുകൾ തേച്ചുമിനുക്കിയതെന്നും തനിക്ക് പ്രസംഗത്തിലും നിരവധി സമ്മാനങ്ങൾ നേടുന്നതിന് അവസരം ഒരുക്കി തന്നിരുന്നുവെന്നും പറയുന്നു. പഠനത്തിൽ മാത്രമായി ശ്രദ്ധയുണ്ടായിരുന്ന തനിക്ക് സ്‌കൂളിൽ നടത്തിയ ശാസ്‌ത്രമേളയിൽ പങ്കെടുക്കുന്നതിനും അതിൽ നിരവധി സമ്മാനങ്ങൾ നേടുന്നതിനും അവസരങ്ങൾ ലഭ്യമാക്കിയെന്നും മെഹറിൻ ഫാത്തിമ പറയുന്നു.കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്ന് തന്നെ ഫുൾ എ പ്ലസോടെയായിരുന്നു പത്താംക്ലാസും പാസായത്. തുടർപഠനത്തിന്റെ ഭാഗമായി മെഡിക്കൽ രംഗത്തേക്ക് കടക്കാനാണ് താല്പര്യമെന്നും ഇതിനായി നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നും ഇടുക്കി ജില്ലയ്ക്കും കോതമംഗലം രൂപതയ്ക്കും അഭിമാനമായി മാറിയ ഈ കൊച്ചുമിടുക്കി പറയുന്നു.
പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടി എം.എ മെഹറിൻ






