ബോസ്റ്റൺ: അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും മറ്റ് വിദേശ ഉദ്യോഗാർഥികൾക്കും വൻ ആശ്വാസം നൽകിക്കൊണ്ട് യുഎസ് ഫെഡറൽ കോടതിയുടെ നിർണായക വിധി. എച്ച്-1ബി (H-1B) വിസ അപേക്ഷകൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 1,00,000 ഡോളറിൻറെ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വൻ ഫീസ് വർധന മാസച്യുസെറ്റ്സിലെ ബോസ്റ്റൺ ഫെഡറൽ കോടതി റദ്ദാക്കി. ഈ ഫീസ് വർധനവ് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസയുടെ വൺ-ടൈം അപേക്ഷാ ഫീസ് കുത്തനെ ഉയർത്തിയത്. ഈ തീരുമാനത്തിനെതിരേ സമർപ്പിക്കപ്പെട്ട മൂന്ന് പ്രധാന ഹർജികളിൽ ഒന്നിലാണ് ഇപ്പോൾ ബോസ്റ്റൺ കോടതിയിൽ നിന്ന് അനുകൂല വിധി വന്നിരിക്കുന്നത്. നേരത്തെ, 2025 ഡിസംബറിൽ വാഷിങ്ടൺ ഡിസിയിലെ മറ്റൊരു ഫെഡറൽ കോടതി യുഎസ് ചേംബർ ഒഫ് കൊമേഴ്സ് നൽകിയ കേസിൽ ഫീസ് വർധനവിനെ അനുകൂലിച്ചിരുന്നു.
ഇന്ത്യക്കാർക്ക് ആശ്വാസം നൽകി കൊണ്ട് ട്രംപിൻറെ ഉത്തരവ് കോടതി വെട്ടി






