തിരുവനന്തപുരം: ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടിയെന്ന് സംശയം. ഇവിടെ ഒരു വീട് പൂർണ്ണമായും മണ്ണിനടിയിലായി. അപകടത്തിൽപ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.പ്രദേശത്ത് മറ്റ് പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സമാനമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്:വാഗമണ്ണിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ഇവിടുത്തെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഉപ്പുതറയിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഇടുക്കിയിൽ പുല്ലകയാർ കരകവിഞ്ഞൊഴുകുകയാണ്. കൊക്കയാർ ചപ്പാത്ത് പൂർണ്ണമായി വെള്ളത്തിനടിയിലായി. ആറോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടുത്തെ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.പത്തനംതിട്ടയിലും ജാഗ്രതാ നിർദേശംപത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലകളിലും മഴ ശക്തമാണ്. തണ്ണിത്തോട് തൂമ്പാക്കുളത്ത് ഉരുൾപൊട്ടിയതായി സംശയിക്കുന്നു. തൂമ്പാക്കുളം ജംഗ്ഷനിൽ ചെളിയും മരങ്ങളും അടിഞ്ഞുകൂടിയ നിലയിലാണ്.മഴ ശക്തമായതോടെ പമ്പയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ: ഇടുക്കിയിൽ ഉരുൾപൊട്ടൽ; ഒരാളെ കാണാനില്ല, വ്യാപക നാശനഷ്ടം






