Timely news thodupuzha

ജമ്മുകാശ്മീരിൽ പ്രധാന അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടി ഗർഭച്ഛിദ്രത്തിനിടെ മരിച്ചു

ജമ്മു: കിഷ്ത്വാർ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഏഴാം മാസത്തിൽ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയ പ്രധാനാധ്യാപകനെയും ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റു ചെയ്തു.

വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. ഗർഭിണിയാണെന്ന് വ്യക്തമായതോടെ പെൺകുട്ടി പ്രധാന അധ്യാപകന്‍റെ പേരു വെളിപ്പെടുത്തുകയായിരുന്നു. ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അവർ പണം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് പുറത്തു പറയരുതെന്ന് നിർബന്ധിക്കുകയും ചെയ്തതായി കുടുംബം പറയുന്നു.

ഇതോടെ അപമാനം ഭയന്ന് വീട്ടുകാർ ഇക്കാര്യം മറച്ച് വയ്ക്കുകയായിരുന്നു. ബുധനാഴ്ച പ്രതിയും സഹോദരനും പെൺകുട്ടിയുടെ വീട്ടിലെത്തി ഗർഭച്ഛിദ്രത്തിനായി കിഷ്ത്വാറിലെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഗർഭച്ഛിദ്രത്തിനിടെ പെൺകുട്ടി മരിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *