പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ, നാട്ടുകൽ കിഴക്കുംപുറം മേഖലയിലെ മൂന്ന് കിലോമീറ്റർ പരിധി കണ്ടെയ്ൻമെൻറ് സോണായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. കൂടാതെ, രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേരെ ഹൈറിസ്ക് പട്ടികയിലും ഉൾപ്പെടുത്തി. 20 ദിവസം മുമ്പാണ് ഇവർക്ക് പനി ആരംഭിച്ചത്.
വീടിന് സമീപത്തുള്ള പാലോട്, കരിങ്കൽ അത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. എന്നിട്ടും രോഗശമനം ഉണ്ടാകാതെ വന്നതോടെ പെരിന്തൽമണ്ണയിലെ ആശുപത്രിയിലെത്തുകയായിരുന്നു. നിലവിൽ യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. മൂന്ന് മക്കൾക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. തച്ചനാട്ടുകരയിലെ 7, 8, 9, 11 വാർഡുകളും കരിപ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു.