Timely news thodupuzha

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ച

പാലക്കാട്: നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാവിധി ശനിയാഴ്ചയിലേക്ക് മാറ്റി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷാവിധി മാറ്റിയത്. വിഡിയോ കോൺഫറൻസ് മുഖേനയായിരുന്നു ചെന്താമരയെ കോടതിയിൽ ഹാജരാക്കിയത്.

ചെന്തമാരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക‍്യൂഷൻ വാദിച്ചത്. രാജീവ് ഗാന്ധി വധക്കേസ് പരാമർശിച്ചായിരുന്നു പ്രോസിക‍്യൂഷൻറെ വാദം. ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ 14ന് കോടതി വിധിച്ചിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരേ തെളിഞ്ഞിരുന്നു. 2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ 35 വയസുള്ള സജിത‌യെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

സംഭവത്തിനു ശേഷം ചെന്താമര പുറത്തേക്കിറങ്ങി വരുന്നത് കണ്ടുവെന്ന് പ്രധാന സാക്ഷിയായ പുഷ്പ മൊഴി നൽകിയിരുന്നു. ചെന്താമരയുടെ ഭാര്യയും മകളും വീട്ടിൽ നിന്നിറങ്ങിപ്പോയത് സജിതയുടെ ദുർമന്ത്രവാദം മൂലമാണെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്. സജിതയുടെ മക്കളും ഭർത്താവും വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്.

പാചകം ചെയ്തു കൊണ്ടിരുന്ന സജിതയെ ചെന്താമര കൊടുവാളു കൊണ്ട് പല തവണ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്നുറപ്പായതോടെ ഇയാൾ ഒളിവിൽ പോയി. പക്ഷേ വൈകാതെ തന്നെ പൊലീസിൻറെ പിടിയിലായി. കേസിലെ പ്രധാന പ്രതിയായ പുഷ്പയെ കൊലപ്പെടുത്തുമെന്ന് ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സാക്ഷി നാടു വിട്ടു.

കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് കൊല്ലപ്പെട്ട സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി(75) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ വൈകാതെ വിചാരണ ആരംഭിക്കും. പ്രതിയുടെ ഭാര്യയുടെയും സജിതയുടെ മകളുടെയും ഉൾപ്പെടെ 68 പേരുടെ സാക്ഷിമൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *