ബാംഗ്ലൂർ: കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന മഹീന്ദ്ര ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് പേർ മരിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാല് പേർക്ക് പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ബി.കെ. അഞ്ജിനപ്പ(35), എൻ ഉമാദേവി(55), ബി.ആർ.വിജയ(40), കെ.എൻ ലക്ഷ്മമ്മ(50), ആർ സരോജമ്മ(65), ബി.എസ് അരുണമ്മ(48) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കർഷകരാണ്. അതിവേഗതയിൽ വന്ന മഹീന്ദ്ര ഥാർ പിന്നിൽ നിന്ന് ഇടിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചു. ഓട്ടോറിക്ഷ പൂർണമായും തകരുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഥാർ അമിത വേഗത്തിലെത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
കർണാടകയിൽ അമിത വേഗത്തിലെത്തിയ ഥാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറ് കർഷകർ മരിച്ചു






