തൊടുപുഴ: മലങ്കരയിൽ ടൂറിസം – ഫിലിം ആൻഡ് നോളഡ്ജ് സിറ്റി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും തൊടുപുഴയിൽ സ്‌റ്റേഡിയം നിർമാണത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും ഓരോ കോടി രൂപ വീതം ബജറ്റിൽ അനുവദിച്ചതായി അപു ജോൺ ജോസഫ് എംഎൽഎ അറിയിച്ചു.
പുറപ്പുഴ – വഴിത്തല റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുട്ടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും മുതലക്കോടം ബൈപ്പാസ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും ഓരോ കോടി രൂപ വീതവും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കാരിക്കോട് – ചുങ്കം ബൈപ്പാസ് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും ഒരു കോടി രൂപ അനുവദിച്ചു. കാരിക്കോട് – ചാലംകോട് – പട്ടയംകവല റോഡിന്റെ നിർമ്മാണത്തിന് രണ്ടരക്കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
നെല്ലാപ്പാറ – മടക്കത്താനം ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കും അമ്പതു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തൊടുപുഴ – കലൂർ റോഡ് നിർമ്മാണത്തിന് നാലു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. തൊടുപുഴയാറിന് കുറുകെ ഒളമറ്റത്ത് പാലം നിർമാണത്തിനും തുക അനുവദിച്ചിട്ടുണ്ട്. ഇറക്കും പുഴ – ചിറ്റൂർ ബൈപ്പാസിന്റെ ഭാഗമായി ഇറക്കുംപുഴ – പുലിമന റോഡ് സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വെങ്ങല്ലൂർ – മുണ്ടൻമുടി റോഡിന് രണ്ടു കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്. ബഡ്ജറ്റിൽ ഉൾപ്പെട്ട പ്രവർത്തികളുടെ വിശദമായ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കും.
വിവിധ ബൈപ്പാസ് റോഡുകളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ത്വരിതഗതിയിൽ ആക്കുന്നതിനാണ് തുക നീക്കി വെച്ചിട്ടുള്ളത്. വിശദമായ എസ്റ്റിമേറ്റ് തയ്യാറാകുന്ന മുറയ്ക്ക് ബഡ്ജറ്റിൽ തുക അനുവദിച്ച നിർദ്ദിഷ്ട പ്രവർത്തികൾക്ക് പുതുക്കിയ ഭരണാനുമതി ലഭിക്കുമെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി. വണ്ണപ്പുറം – തൊമ്മൻകുത്ത് റോഡ്, വെള്ളിയാമറ്റം – കുരുതിക്കളം റോഡ് , വെസ്റ്റ് കോടിക്കുളം – കലൂർ റോഡ്, കെഎസ്ആർടിസി ജംഗ്ഷൻ ഇംപ്രൂവ്മെന്റ് തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ ടോക്കൺ തുക നീക്കി വെച്ചിട്ടുണ്ട്.
വിവിധ റോഡ് വികസന പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. ഏറ്റെടുത്ത പദ്ധതികളുടെ പൂർത്തീകരണവും പുതിയ പദ്ധതികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടിയും ഉടൻ തുടങ്ങുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു.






