കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ കോഴിക്കോട് കോർപ്പറേഷനിൽ നാടകീയ രംഗങ്ങൾ. ഒരേ സമയം അംഗങ്ങൾ ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ചതാണ് വിവാദമായത്. മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ ദേശീയ ഗാനവും ബിജെപി കൗൺസിലർമാർ വന്ദേമാതരവും ആലപിക്കുകയായിരുന്നു. രണ്ട് വിഭാഗവും ഒരേസമയം ഗാനം ആലപിപ്പിച്ചു. ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിച്ചപ്പോൾ മേയറും ഡപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
ആ സമയവും ബിജെപി അംഗങ്ങൾ വന്ദേമാതരം പൂർണമായും ആലപിക്കുകയും ചെയ്തു. മേയറുടെ ഭാഗത്ത് നിന്ന് രാജ്യവിരുദ്ധമായ പ്രവർത്തിയാണ് ഉണ്ടായതെന്ന് ബിജെപി അംഗങ്ങൾ കുറ്റപ്പെടുത്തി. മേയർ ദേശീയ ഗാനത്തെ അപമാനിച്ചെന്നും ബിജെപി നേതാക്കൾ വിമർശിച്ചു.
ആദ്യം തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നു. അപ്പോൾ മേയർ ഒന്നുംപറഞ്ഞില്ല. ആശംസകൾ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് വന്ദേമാതരം പാടിയതെന്നും വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയ ഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചതെന്നും ബിജെപി കൗൺസിലർമാർ പറയുന്നു.






