ഇടുക്കി: ദേശീയപാതയുടെ സമീപത്ത് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ദേശീയപാതയുടെ സമീപത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഉണ്ടായത് വ്യാപാരികളെ ആശങ്കപ്പെടുത്തുന്നതായി വ്യാപാരി സംഘടനകൾ.
വിധി നടപ്പാക്കിയാൽ കേരളത്തിലെ ആയിരക്കണക്കിന് വ്യാപാരികളെ ഗുരുതരമായി ഇത് ബാധിക്കും. ദേശീയപാതയായി പ്രഖ്യാപിക്കുന്നതിന് 50 വർഷം മുൻപ് വരെ കെട്ടിടങ്ങൾ നിർമ്മിച്ചു ഇവിടെ കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികളെയും വിധി പ്രതിഫലമായി ബാധിക്കും. പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേശീയപാതയുടെ മധ്യത്തിൽ നിന്നും വീടുകൾക്ക് 40 മീറ്ററും വാണിജ്യ നിർമ്മിതികൾക്ക് 75 മീറ്ററും അകലം പാലിക്കണം എന്ന വ്യവസ്ഥ കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാകുവാൻ വഴിയൊരുക്കും.
കേരളത്തിൽ 45 മീറ്ററിൽ അധികം വീതിയുള്ള ദേശീയപാത ഇല്ല. ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്ന എൻ എച്ച് 66 മാത്രമാണ് 45 മീറ്റർ വീതിയിലുള്ള കേരളത്തിലെ ഏക ദേശീയപാത, മറ്റു 10 ദേശീയപാതകളും ഏഴ് മുതൽ 30 മീറ്റർ വരെ വീതിയുള്ള ചെറിയ ദേശീയപാതകൾ ആണ്.എത്ര മീറ്റർ വീതിയുള്ള ദേശീയപാതകൾക്കാണ് ഇത്തരം നിയന്ത്രണം ബാധകമാകുന്നതെന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. വീതി കുറഞ്ഞ ദേശീയപാത കടന്നു പോകുന്ന പട്ടണങ്ങളിലെ വ്യാപാരികളെയും ടൗൺ പ്രദേശത്ത് വസ്തുവകകൾ ഉള്ള ഒട്ടേറെ പേരെയും സുപ്രീം കോടതിവിധി പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്കകൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരം നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.






