ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് എതിരായ ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാൻ പുതിയ വിഗ്‌ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മാർച്ചിൽ സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ മൂന്ന് അംഗങ്ങൾക്ക് വിശ്വാസ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനാമിക ജെയ്‌സ്വാൾ ഹർജി സമർപ്പിച്ചത്.
മുൻ ജഡ്‌ജി എ.എം.സാപ്രുവിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ അംഗങ്ങളായ ഒ.പി.ഭട്ട്, കെ.വി.കാമത്ത്, സോമശേഖരൻ സുന്ദരേശൻ എന്നിവർക്ക് വിശ്വാസ്യത ഇല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എസ്.ബി.ഐ മുൻ ചെയർമാനായ ഒ.പി.ഭട്ട് നിലവിൽ ഗ്രീൻകോ കമ്പനി ചെയർമാനാണ്.
2022 മാർച്ചു മുതൽ അദാനി ഗ്രൂപ്പ് കമ്പനികളുമായി ഗ്രീൻകോ സഹകരിക്കുന്നുണ്ട്. ഒ.പി.ഭട്ട് എസ്.ബി.ഐ ചെയർമാനായിരുന്ന 2006 – 2011 കാലയളവിൽ വിജയ് മല്യക്ക് വായ്‌പകൾ അനുവദിക്കാൻ അനധികൃത ഇടപെടലുകൾ നടത്തിയെന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു.
1996 മുതൽ 2009 വരെ ഐ.സി.ഐ.സി.ഐ ബാങ്ക് ചെയർമാനായിരുന്ന കെ.വി.കാമത്തിന്റെ പേര് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിലുണ്ട്. സോമശേഖർ സുന്ദരേശൻ സെബിബോർഡ് മുമ്പാകെയുള്ള നിരവധി കേസുകളിൽ അദാനി കമ്പനികൾക്കു വേണ്ടി ഹാജരായിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
അദാനി ഗ്രൂപ്പിന്റെ ചട്ടലംഘനങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സെബിയുടെ കോർപറേറ്റ് ഗവേണൻസ് സമിതിയിൽ അംഗമായ സിറിൾ അമർചന്ദ് മംഗൾദാസ്’ മാനേജിങ് പാർട്‌ണർ സിറിൾ ഷറോഫിന്റെ മകൾ പരിധിയെ വിവാഹം ചെയ്‌തിട്ടുള്ളത് ഗൗതം അദാനിയുടെ മകൻ കരൺ അദാനിയാണ്. ഇവരുടെ അന്വേഷണത്തിൽ പക്ഷപാതം ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ടെന്നും ഹർജിയിൽ പറയുന്നു.