കോട്ടയം: പൂർണ്ണമായി ഇക്കോ ടൂറിസത്തിലേക്ക് മാറുകയാണ് തട്ടാത്തിക്കാനം പൈൻ ഗാർഡൻ. കോട്ടയം ഡിവിഷനിൽ എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന തട്ടാത്തിക്കാനം പൈൻ ഗാർഡൻ കേരളത്തിലെ തന്നെ പ്രധാനപ്പെട്ടതതാണ്. സഞ്ചാരികൾക്ക് കണ്ണിന് കുളിർമയും, മനസ്സിന് സന്തോഷവും പ്രദാനം ചെയ്യുന്നു ഇവിടം. ഇക്കോടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനിൽ നിർവ്വഹിച്ചു. വാഴൂർ സോമൻ എം എൽ എ അധ്യക്ഷത വഹിച്ചു.
2020 ജൂലൈ 6 ന് ട്രാവൻകൂർ ഗസറ്റ് വാല്യം തട്ടാത്തിക്കാനം റിസർവ്വ് വനത്തിന്റെ ഭാഗമാണ്. ഈ സ്ഥലത്ത് വനം വകുപ്പിൻ്റെ പീരുമേട്ടിലെ ഗവേഷണ യൂണിറ്റ് 1975 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ ഒൻപത് ഹെക്ടറിൽ വൈവിധ്യമാർന്ന പൈൻ മരങ്ങൾ നട്ട് വളർത്തി. പ്രകൃതി രമണീയമായ ദൃശ്യങ്ങളും, ദക്ഷിണേന്ത്യയിലെ വനവൽക്കരണ രീതികളെ കുറിച്ച് പഠിക്കുവാനുളള അവസരവും പ്രദാനം ചെയ്യുന്ന ഈ തോട്ടങ്ങൾ ഇക്കോ ടൂറിസത്തിന് അനുയോജ്യമായ ഇടങ്ങളാണ്.
നിലവിൽ അനിയന്ത്രിതമായി ഈ പ്രദേശത്ത് സഞ്ചാരികൾ കടന്ന് വലിയ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പരിസ്ഥിതി ബോധവൽക്കരണം നൽകുന്നതിനുമാണ് കോട്ടയം ഡിവിഷൻ്റെ കീഴിലുള്ള വന വികസന ഏജൻസി ഈ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്..
സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ വിശ്രമ ഇരിപ്പിടങ്ങൾ, ടോയിലറ്റുകൾ, കൈവരികൾ, ഇൻഫർമേഷൻ ബോർഡുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതൊടൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുട്ടിക്കാനം, തേക്കടി, പരുന്തുംപാറ, എന്നിവിടങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളുടേയും, ശബരിമല തീർത്ഥാടകരുടേയും ഇടത്താവളമായ പൈൻ ഗാർഡൻ കേന്ദ്രീകരിച്ച് പെരിയാർ വെസ്റ്റ് ഡിവിഷൻ വന വികസന ഏജൻസി മിതമായ നിരക്കിൽ ഗുണമേന്മയുള്ള വന വിഭവങ്ങൾ വിപണനം നടത്തുക, വിനോദ സഞ്ചാരികൾക്ക് ലഘുഭക്ഷണ പാനീയങ്ങൾ നൽകുക, ജനങ്ങളിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും അറിയുന്നതിന് ഇൻഫൊർമേഷൻ സെൻ്റർ എന്നിവയാണ് നിലവിൽ സ്ഥാപിച്ചത്.
കോട്ടയം വന വികസന ഏജൻസിയും, പെരിയാർ വെസ്റ്റ് വന വികസന ഏജൻസിയും സംയുക്തമായി നടത്തുന്ന ഈ പദ്ധതി വനം വകുപ്പ് ജീവനക്കാരുടെ സംരക്ഷണത്തിലും, മേൽ നോട്ടത്തിലുമായിരിക്കും പ്രവർത്തിക്കുന്നത്. ഈ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ജംഗിൾ ട്രെയിൽ, ടെന്റ് സ്റ്റേ, ട്രീ ഹട്ട് എന്നിവ കൂടി നടപ്പിൽ വരുത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.