ന്യൂഡൽഹി: ചരിത്രത്തിലാധ്യമായി സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിൻറെ ഭാഗമായാണ് ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ സുപ്രീംകോടതി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 33 ജഡ്ജിമാരിൽ ആദ്യഘട്ടത്തിൽ 21 പേരുടെ സ്വത്തുവിവരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുതിർന്ന അഭിഭാഷകനായിരുന്ന കെ.വി. വിശ്വനാഥനാണ് ജഡ്ജിമാരിൽ സമ്പന്നൻ. 120.96 കോടിയുടെ നിക്ഷേപമാണുള്ളത്.
2010 മുതൽ 2015 വരെയുളള സാമ്പത്തിക വർഷങ്ങളിൽ നികുതിയിനത്തിൽ സർക്കാരിലേക്ക് ഇദ്ദേഹം 91.47 കോടി രൂപയാണ് അടച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 1.06 കോടി രൂപയുടെ നിക്ഷേപവും; മലയാളി ജസ്റ്റിസ് വിനോദ് കെ. ചന്ദ്രന് 8 ലക്ഷം നിക്ഷേപവും 6 ഏക്കർ ഭൂമിയുമുണ്ട്. 12 ജഡ്ജിമാരുടെ സ്വത്തു വിവരങ്ങളാണ് ഇനി പുറത്തു വിടാനുള്ളത്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, ദീപാങ്കർ ദത്ത, അസനുദ്ദീൻ അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാർ, പി.കെ. മിശ്ര, എസ്.സി. ശർമ, പ്രസന്ന ബാലചന്ദ്ര വരാലെ, എ. കോടീശ്വർ സിംഗ്, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ച്ചി എന്നിവർ സ്വത്ത് വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടില്ല.
വനിതാ ജഡ്ജിമാരിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ സ്വത്ത് വിവരങ്ങൾ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. സുപ്രീംകോടതി ജഡ്ജിമാരെ കൂടാതെ, ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടിട്ടുണ്ട്. 2022 നവംബർ 9 മുതൽ 2025 മെയ് 5 വരെയുള്ള ഇക്കാലയാളവിൽ നിയമിക്കപ്പെട്ട 221 ജഡ്ജിമാരുടെ നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്.
നിയമന വിവരങ്ങൾക്കൊപ്പം ജഡ്ജിമാരുടെ പേരും മതവിഭാഗവും സിറ്റിങ് അല്ലെങ്കിൽ വിരമിച്ച ജഡ്ജിമാരുമായുള്ള ബന്ധവും പുറത്തുവിട്ടിട്ടുണ്ട്. ഏപ്രിൽ ഒന്നിലെ ഫുൾകോർട്ട് തീരുമാനപ്രകാരമാണ് ജഡ്ജിമാരുടെ സ്വത്തു വിവരങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.