ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം. പ്രക്ഷോഭക്കാരുമായി സർക്കാർ ഒത്തു തീർപ്പിലെത്തിയതോടെയാണ് സാഹചര്യം നിയന്ത്രണ വിധേയമായത്. കശ്മീർ അവാമി ആക്ഷൻ കമ്മിറ്റിയാണ് പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത്.
ഇവർ മുന്നോട്ട് വച്ച് 38 ആവശ്യങ്ങളിൽ ഭൂരിഭാഗവും സർക്കാർ അംഗീകരിക്കുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തിൽ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാനായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. റോഡുകളെല്ലാം തുറക്കുകയും പ്രതിഷേധക്കാർ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതായി സർക്കാർ അറിയിച്ചു. പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർഥികൾക്കായി നീക്കിവച്ചിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കുന്നത് പ്രാതിനിധ്യ ഭരണത്തെ ദുർബലപ്പെടുത്തുന്നുവെന്ന് പ്രതിഷേധക്കാർ വാദിക്കുന്നു.
സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ, മംഗള ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ന്യായമായ വൈദ്യുതി താരിഫുകൾ, ഇസ്ലാമാബാദ് വാഗ്ദാനം ചെയ്ത ദീർഘകാലമായി വൈകിയ പരിഷ്കാരങ്ങൾ നടപ്പിലാക്കൽ എന്നിവയും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ പ്രശ്നറങ്ങളായിരുന്നു.






