തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പുനപ്പരിശോധനയില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയ സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അബിന് കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.
കെ.സി വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. അതു പോലെ പ്രവർത്തിക്കാം എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ അബിൻ ഇതു വരെ പരാതി നൽകിയിട്ടില്ലെന്നും നിലവിൽ തീരുമാനം പരിശോധിക്കില്ലെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് വ്യക്തമാക്കി. സംഘടനാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയതു കൊണ്ടു തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിക്കുമെന്നായിരുന്നു അബിൻറെ പ്രതീക്ഷ.
കോൺഗ്രസ് ഐ ഗ്രൂപ്പും അബിനു വേണ്ടി ശക്തമായി നില കൊണ്ടു. എന്നാൽ പ്രസിഡൻറ് പദവിയിൽ എ ഗ്രൂപ്പിന് പിന്തുടർച്ച വേണമെന്ന് അവകാശപ്പെട്ട് കെ.എം അഭിജിത്തിനെ എം.കെ രാഘവൻ ഉൾപ്പെടെയുള്ളവർ നിർദേശിച്ചിരുന്നു. ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കണമെന്ന് കെ.സി വേണുഗോപാൽ വിഭാഗവും ആവശ്യപ്പെട്ടു. ഇതോടെയാണ് സമവായമെന്ന നിലയിൽ ഒ.ജെ. ജനീഷിനെ പ്രസിഡൻറാക്കിയത്.






