തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരേ ബിജെപിയും നിയമ നടപടി ആരംഭിച്ചു. പാർട്ടിക്കും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരേ തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി. നേരത്തെ, കർണാടകയിൽ ഭൂമി തട്ടിപ്പ് നടത്തിയതായി തനിക്കെതിരേ വ്യാജ വാർത്ത നൽകിയെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖറും ചാനലിനു വക്കീൽ നോട്ടീസ് അയച്ചിരുന്നു.
100 കോടി രൂപയാണ് അദ്ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിക്കു വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആണ് വക്കീൽ നോട്ടീസ് അയച്ചത്.
റിപ്പോർട്ടർ ടിവി മാനെജിങ് എഡിറ്റർ ആൻറോ അഗസ്റ്റിൻ, എഡിറ്റോറിയൽ മേധാവികളായ അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, ജിമ്മി ജയിംസ്, സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർമാർ, കർണാടകയിലെ അഭിഭാഷകൻ കെ.എൻ. ജഗദീഷ് കുമാർ എന്നിവർക്കെതിരേയാണ് നിയമനടപടി. ബിജെപി സംസ്ഥാന അധ്യക്ഷനെ മനഃപൂർവം അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരന്തരം വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്തത് പാർട്ടിയുടെ പ്രതിച്ഛായ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ റിപ്പോർട്ടർ ടിവി സംപ്രേക്ഷണം ചെയ്ത മുഴുവൻ വ്യാജവാർത്തകളും ഏഴു ദിവസത്തിനകം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ്. അതേസമയം, മറ്റു ചാനലുകൾ തങ്ങൾക്കെതിരേ വ്യാജ വാർത്ത നൽകുന്നു എന്നാണ് റിപ്പോർട്ടർ ചാനലിൻറെ ആരോപണം. ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന ആൻറോ അഗസ്റ്റിൻറെ പ്രഖ്യാപനം നടക്കാതെ പോയതിനെ മറ്റു മാധ്യമങ്ങൾ വേറേ രീതിയിൽ വളച്ചൊടിക്കുന്നു എന്നാണ് ഇവർ പറയുന്നത്.






