ബാംഗ്ലൂർ: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബാംഗ്ലൂരിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന 2 മലയാളി യുവതികൾക്കെതിരേ കേസ്. തിരുവനന്തപുരം എടത്തറ സ്വദേശി സി.പി വിഷ്ണുവാണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജോലിക്കാരായ സൂര്യാ കുമാർ, ജ്യോതി എന്നിവർക്കൊപ്പം ഒരു ഫ്ലാറ്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്.
തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിഷ്ണുവിനെ അപ്പാർട്ട്മെൻറിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം യുവതികളിലൊരാളാണ് വിഷ്ണുവിൻറെ വീട്ടിൽ വിളിച്ച് അറിയിക്കുന്നത്. തുടർന്ന് കുടുംബം യുവതികൾക്കെതരേ പരാതി നൽകുകയായിരുന്നു. യുവതികളിലൊരാളുമായി വിഷ്ണു അടുപ്പത്തിലായിരുന്നെന്നും ഇതേ ചൊല്ലി വഴക്കുണ്ടായതായും പരാതിയിൽ പറയുന്നുണ്ട്.
യുവതികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെ വിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ യുവതികൾക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.





