ശ്രീനഗർ: അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടർന്ന് സൈന്യം. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഏറ്റുമുട്ടലിൽ കാണാതായ ഒരു സൈനികൻറെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ പ്രദീപ് സിംഗിൻറെ മൃതദേഹമാണ് കണ്ടെത്തിയത്.
ഏഴു വർഷത്തോളം സൈന്യത്തിൽ സേനവമനുഷ്ടിച്ച 27കാരനാണ് ഇദ്ദേഹം. അനന്ത്നാഗിൽ കോക്കർനാഗ് മേഖലയിൽ സൈന്യത്തിൻറെയും ജമ്മു കശ്മീർ പൊലീസിൻറെയും സംയുക്ത സംഘവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ സെപ്റ്റംബർ 13 നാണ് ആരംഭിച്ചത്.
ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന് സംശയിക്കുന്ന വനപ്രദേശത്തേക്ക് നിരവധി തവണ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചു. ഉൾക്കാട്ടിനുള്ളിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
വനത്തിനുള്ളിൽ ഗുഹകൾ പോലുള്ള നിരവധി ഒളിത്താവളങ്ങൾ ഉണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് ഇവയെല്ലാം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സൈന്യം പറയുന്നു.