തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സമൂഹ മാധ്യമ പോസ്റ്റ് തള്ളാൻ പ്രേരിപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയവർക്ക് എതിരെ കേസെടുത്ത് പൊലീസ്.
ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയെന്ന ഉദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ ആണ് കേസെടുക്കുക. വയനാട് സൈബർ ക്രൈം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സമൂഹ മാധ്യമമായ എക്സിൽ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിച്ചത്.
ദുരന്ത നിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.
തെറ്റിധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ എഡിറ്റ് ചെയ്യുകയും നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ സൈബർ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.